14 June 2009

പാശ്ചാത്യശാസ്‌ത്രവും അതിജീവനത്തിന്റെ ദൈവശാസ്‌ത്രവും (ലേഖനം 1)

പാശ്ചാത്യശാസ്‌ത്രവും അതിജീവനത്തിന്റെ ദൈവശാസ്‌ത്രവും (ലേഖനം 1)
SHBABA Weekly Friday, 29 May 2009
ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്‌



പാശ്ചാത്യനാഗരികതയ്ക്ക്‌ ബൌദ്ധികാടിത്തറ നല്‌കിയിട്ടുള്ളത്‌ ഡാര്‍വിനിസമാണ്‌. ജീവജാതികളുടെ പരിണാമം എന്ന്‌ ഡാര്‍വിനിസ്റ്റുകളും നിയോ ഡാര്‍വിനിസ്റ്റുകളും പേര്‍ വിളിക്കുന്ന സാങ്കല്‌പിക പ്രതിഭാസത്തെ അവര്‍ വളരെ വളരെ അക്കാദമികമായി അപഗ്രഥിക്കുകയും വിശദീകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഖണ്ഡിതമായ തെളിവിന്റെയൊന്നും പിന്‍ബലമില്ലാത്ത പരിണാമസിദ്ധാന്തത്തെ ജീവശാസ്‌ത്രത്തിലെ അനിഷേധ്യ സത്യമെന്നോണം അവതരിപ്പിക്കാന്‍ വേണ്ടി അവര്‍ ഒട്ടേറെ മിഥ്യകളെ ചെത്തിമിനുക്കി `തിളങ്ങുന്ന തെളിവുകളാക്കിയിട്ടുണ്ട്‌. അത്‌ ഇവിടെ വിശകലനം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല.

പരിണാമ സിദ്ധാന്തത്തെ ആത്യന്തിക സത്യമായി അവതരിപ്പിക്കുമ്പോള്‍ പാശ്ചാത്യ ശാസ്‌ത്രജ്ഞര്‍ പ്രധാനമായി ലക്ഷ്യമാക്കിയത്‌ പ്രപഞ്ചനാഥനെ ബോധപൂര്‍വം മാറ്റിനിര്‍ത്തി പ്രാപഞ്ചിക പ്രതിഭാസങ്ങളെ വ്യാഖ്യാനിക്കാന്‍ സൌകര്യപ്രദമായ ഒരു രീതിശാസ്‌ത്രം കണ്ടെത്തുകയായിരുന്നു. എന്നാല്‍ രാഷ്‌ട്രതന്ത്രജ്ഞരുടെയും സമാനമനസ്ഥിതിക്കാരുടെയും മുഖ്യ താല്‌പര്യം ഭൌതികമായി എല്ലാ അസ്‌തിവാരങ്ങളും പ്രബലമായിട്ടുള്ള പാശ്ചാത്യനാഗരികതയ്ക്ക്‌ മാത്രമേ വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയുകയുള്ളൂവെന്ന്‌ സമര്‍ഥിക്കുകയായിരുന്നു. പരിണാമ സിദ്ധാന്തം ഉയര്‍ത്തിക്കാണിക്കുന്ന ഒരു സുപ്രധാന തത്വമാണ്‌ `ഏറ്റവും അര്‍ഹതയുള്ളതേ അതിജീവിക്കുകയുള്ളൂ (survival of the fittest) എന്നത്‌. ജീവജാതികളില്‍ ചിലത്‌ മാത്രം എന്തുകൊണ്ട്‌ അതിജീവിച്ചു എന്ന ചോദ്യത്തിനുള്ള ഉത്തരം മാത്രമല്ല, മനുഷ്യസമൂഹങ്ങളുടെ ഉയര്‍ച്ച താഴ്‌ചകളെ സംബന്ധിച്ച പ്രശ്‌നങ്ങളുടെ വിശദീകരണവും ഈ തത്വത്തില്‍ കണ്ടെത്താമെന്നാണ്‌ ഡാര്‍വിനിസ്റ്റുകള്‍ കരുതുന്നത്‌.

ഔന്നത്യത്തിന്റെ ഭൌതിക മാനദണ്ഡങ്ങള്‍

ഒരു രാഷ്‌ട്രത്തിന്‌/നാഗരികതയ്ക്ക്‌ ശാസ്‌ത്രത്തിലും സാങ്കേതിക വിദ്യയിലും ഔന്നത്യം കൈവരിക്കാന്‍ കഴിഞ്ഞാല്‍, അത്യന്താധുനിക ആയുധങ്ങള്‍ കൈവശമുണ്ടായാല്‍, സ്ഥിരതയുള്ള ഭരണവ്യവസ്ഥയും സമ്പദ്‌ഘടനയും ഉണ്ടായാല്‍ അത്‌ അജയ്യവും അപ്രതിരോധ്യവുമായി തുടരുമെന്നും അവര്‍ കരുതുന്നു. അവരുടെ ധാരണയനുസരിച്ച്‌ മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള ഏഷ്യനാഫ്രിക്കന്‍ സമൂഹങ്ങള്‍ എക്കാലത്തും പിന്നാക്കാവസ്ഥയിലായിരിക്കും. ക്രൈസ്‌തവ യൂറോപ്പും അമേരിക്കയും പുരോഗതിയിലേക്കുള്ള അനുസ്യൂതമായ കുതിപ്പിലും. ജനാധിപത്യബോധത്തിലും ആധുനിക വിദ്യാഭ്യാസത്തിലും ഏറെ പിന്നാക്കമായ തീവ്രവാദികളും ഭീകരരും നിറഞ്ഞ മുസ്ലിം സമൂഹത്തിന്‌ വിദൂരഭാവിയില്‍ പോലും വെല്ലുവിളികളെ നേരിട്ട്‌ മുന്നേറാന്‍ കഴിയില്ലെന്നാണ്‌ പാശ്ചാത്യരില്‍ പലരുടെയും വിലയിരുത്തല്‍. ഇനി വല്ല കാലത്തും മുസ്ലിംകള്‍ക്ക്‌ സാമൂഹ്യ പുരോഗതി സാധ്യമാകണമെങ്കില്‍ തന്നെ അവര്‍ ഇസ്ലാമിക പൈതൃകങ്ങളിലും പാരമ്പര്യങ്ങളിലും തല പൂഴ്‌ത്തിവെക്കാതെ പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുകയാണ്‌ വേണ്ടതെന്ന്‌ പാശ്ചാത്യര്‍ ഉപദേശിക്കാറുമുണ്ട്‌. മുസ്ലിംലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോസ്‌മോപൊളിറ്റന്‍ എന്നോ സിവിലൈസ്‌ഡ്‌ എന്നോ വിളിക്കപ്പെടുന്ന ഒരു വിഭാഗം മുസ്ലിംകള്‍ പാശ്ചാത്യരെക്കാള്‍ ആവേശത്തോടെയാണ്‌ അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പ്രിന്റ്‌–ഇലക്‌ട്രോണിക്‌ മാധ്യമങ്ങളെയും വാഴ്‌ത്താറുള്ളത്‌. മുസ്‌ലിംകളുടെ ഏത്‌ ന്യൂനതയെക്കാളും ദോഷം ചെയ്യുന്നതത്രെ ഈ തോതിലുള്ള അനുകരണഭ്രമവും അപകര്‍ഷതാബോധവും. നാഗരികമായ പുരോഗതിയുടെയും അധോഗതിയുടെയും കാരണങ്ങളെ സംബന്ധിച്ച ഇസ്ലാമിക പ്രമാണങ്ങളില്‍ അവഗാഹമുള്ളവര്‍ പോലും ഈ വിഷയകമായി അബദ്ധജടിലമായ ധാരണകളാണ്‌ പുലര്‍ത്തുന്നത്‌.

സെപ്‌റ്റിക്‌ ടാങ്ക്‌ കള്‍ച്ചര്‍

ശോഭനമെന്നും ഉജ്ജ്വലമെന്നും വിശേഷിപ്പിക്കപ്പെടാറുള്ള പാശ്ചാത്യനാഗരികതയുടെ യഥാര്‍ഥ ചിത്രം ചെറുതായൊന്ന്‌ മറനീക്കി കാണിച്ചാല്‍ മാന്യവായനക്കാര്‍ക്ക്‌ അനിഷ്‌ടം തോന്നരുത്‌. ഏതോ ഒരു രതിവൈകൃതത്തിന്റെ ഭാഗമായി സ്വന്തം ലൈംഗിക അവയവം ഒരു കക്കൂസ്‌ ടാങ്കില്‍ പൂഴ്‌ത്തി സായൂജ്യമടയുന്ന ഒരു മനുഷ്യനെ നിങ്ങള്‍ക്ക്‌ സങ്കല്‌പിക്കാന്‍ സാധിക്കുമോ? ആ സങ്കല്‌പം പോലും ഓക്കാനമുണ്ടാക്കും. എന്നാല്‍ മലവിസര്‍ജനത്തിന്റെ വഴിയിലേക്ക്‌ ലൈംഗികാനന്ദം തേടിപ്പോകുന്ന, പാശ്ചാത്യലോകത്ത്‌ ധാരാളമുള്ള സ്വവര്‍ഗ ദമ്പതികളുടെ അവസ്ഥയ്ക്ക്‌ ഈ മനുഷ്യന്റെ അവസ്ഥയെക്കാള്‍ എന്ത്‌ മഹത്വമാണുള്ളത്‌? പാശ്ചാത്യ നാഗരികത യഥാര്‍ഥത്തില്‍ ഒരു `സെപ്‌റ്റിക്‌ ടാങ്ക്‌ കള്‍ച്ചറാണെന്ന്‌ ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ അതിന്റെ ആരാധകര്‍ അത്യന്തം ക്ഷുഭിതരാകാനിടയുണ്ട്‌. ആ പ്രയോഗം അതിശയോക്തിപരമല്ല എന്ന്‌ മാത്രമല്ല, വാസ്‌തവത്തില്‍ അപര്യാപ്‌തവും കൂടിയാണ്‌.

ഒരു സെപ്‌റ്റിക്‌ ടാങ്ക്‌ ലീക്കായാല്‍ ഒരു ചെറിയ പരിധിയില്‍ അസഹനീയമായ ദുര്‍ഗന്ധം പരക്കാനിടയുണ്ട്‌ എന്നതൊഴിച്ചാല്‍ പ്രകൃതിക്കോ ജൈവലോകത്തിനോ മാനവരാശിക്കോ അത്‌ ഗുരുതരമായ നാശമുണ്ടാക്കുമെന്ന്‌ ആശങ്കിക്കാനില്ല. എന്നാല്‍ നാറുന്ന പാശ്ചാത്യനാഗരികത ലോകമാകെ അപമാനവീകരണം പരത്തുക കൂടി ചെയ്യുന്നുണ്ട്‌. പാശ്ചാത്യരുടെ കൈയില്‍ ധാരാളം പണമുള്ളതുകൊണ്ട്‌ ലോകത്തുടനീളമുള്ള സുഖവാസകേന്ദ്രങ്ങളിലും റിസോര്‍ട്ടുകളിലും `സ്‌പാകളിലും ചെന്ന്‌ അവര്‍ സെക്‌സ്‌ ടൂറിസം എന്ന പാപക്കൃഷി നടത്തുന്നു. വിവാഹവും ദാമ്പത്യവും അറുപഴഞ്ചന്‍ സമ്പ്രദായങ്ങളാണെന്ന പൈശാചിക പ്രചാരണം നടത്തുന്നു. ആദമിന്റെ കാലം മുതല്‍ ആരംഭിച്ച സ്‌ത്രീപുരുഷ ലൈംഗികത ആഗോളവത്‌കരണത്തിന്റെ കാലത്തും തുടരുന്നതില്‍ അര്‍ഥമില്ലെന്നും പ്രസവത്തിന്റെയും സന്താന പരിപാലനത്തിന്റെയും ബാധ്യതകള്‍ വരുത്തിവെക്കാത്ത `സെപ്‌റ്റിക്‌ ടാങ്ക്‌ രതിയാണ്‌ കാലിക പ്രസക്തിയുള്ളതെന്നുമുള്ള `സൊദോമിയന്‍ തത്വശാസ്‌ത്രവും അവര്‍ പ്രചരിപ്പിക്കുന്നു.

ശാസ്‌ത്രം സൃഷ്‌ടിച്ച പ്രതിസന്ധികള്‍

ഭൌതിക പ്രമത്തവും പൂര്‍ണമായി സ്വാര്‍ഥത്തില്‍ അധിഷ്‌ഠിതവുമായ പാശ്ചാത്യശാസ്‌ത്രത്തിന്റെ വിവിധ ശാഖകള്‍ ജീവജാതികളെയും മാനവരാശിയെയും അപരിഹാര്യമായ പ്രതിസന്ധികളിലേക്കാണ്‌ തള്ളിവിട്ടിരിക്കുന്നത്‌. പാശ്ചാത്യ മനുഷ്യന്‍ എന്ന `സൂപ്പര്‍ പവര്‍ ജീവി മാത്രം ഭൂമുഖത്ത്‌ നിലനിന്നാല്‍ മതി എന്ന അപ്രഖ്യാപിത കാഴ്‌ചപ്പാടോടുകൂടിയുള്ള ശാസ്‌ത്രവ്യവഹാരങ്ങളാണ്‌ ഈ പ്രതിസന്ധികള്‍ക്കൊക്കെ അടിസ്ഥാന കാരണം. മറ്റു ജനപദങ്ങളെയൊക്കെ അടിച്ചൊതുക്കുകയോ ഉന്മൂലനം ചെയ്യുകയോ വേണമെന്ന ഉദ്ദേശത്തോടെ അമേരിക്കയും കൂട്ടാളികളും പ്രയോഗിച്ച, അണുബോംബ്‌ ഉള്‍പ്പെടെ വന്‍ നശീകരണ ശേഷിയുള്ള ആയുധങ്ങള്‍ കോടിക്കണക്കില്‍ മനുഷ്യര്‍ക്ക്‌, ഒരിക്കലും വിവരിച്ചുതീര്‍ക്കാനൊക്കാത്ത കൊടും ദുരിതങ്ങളാണ്‌ വരുത്തിവെച്ചത്‌. മനുഷ്യസ്‌നേഹമോ മൃഗസ്‌നേഹമോ മനസ്സില്‍ അവശേഷിച്ചിട്ടില്ലാത്ത കൂട്ടര്‍ വിതച്ച സര്‍വനാശത്തില്‍ എത്ര ജീവിവര്‍ഗങ്ങള്‍ക്ക്‌ വംശനാശം സംഭവിച്ചുവെന്നതിന്റെ കൃത്യമായ കണക്ക്‌ എവിടെയും ലഭ്യമല്ല.

മനുഷ്യജീവിതത്തിന്‌ എല്ലാ വിധത്തിലും താങ്ങായിരിക്കാന്‍ വേണ്ടി പരമകാരുണികനായ പ്രപഞ്ചനാഥന്‍ സൃഷ്‌ടിച്ചൊരുക്കിയ പ്രാണികളോടാണ്‌ പാശ്ചാത്യശാസ്‌ത്രം ഏറ്റവും കൊടിയ ക്രൂരത കാണിച്ചത്‌. ഇപ്പോഴും അത്‌ തുടരുന്നു. മനുഷ്യരുടെ കൃഷിനശിപ്പിക്കുക എന്ന ദ്രോഹപദ്ധതി മാത്രമാണ്‌ കീടങ്ങള്‍ക്കുള്ളതെന്നും അവയെ ഉന്മൂലനം ചെയ്‌തെങ്കിലല്ലാതെ ഹരിതവിപ്ലവം എന്ന ലക്ഷ്യം സാക്ഷാത്‌കരിക്കാനാവില്ലെന്നുമാണ്‌ രസതന്ത്രജ്ഞര്‍ വ്യാപകമായി പ്രചരിപ്പിച്ചത്‌. സഹസ്രകോടിക്കണക്കില്‍ രൂപയുടെ കീടനാശിനിക്കച്ചവടം നടത്തുന്ന ബഹുരാഷ്‌ട്ര കുത്തകകളുടെ ചട്ടുകങ്ങളായ രസതന്ത്രജ്ഞര്‍ പ്രചരിപ്പിച്ച, പ്രാണിവിരുദ്ധ നിഷേധാത്മക ആശയങ്ങള്‍ ലോകത്ത്‌ ഉടനീളമുള്ള കാര്‍ഷിക വിദഗ്‌ധരും വികസന തന്ത്രജ്ഞരും ഏറ്റുചൊല്ലുകയായിരുന്നു. എന്നാല്‍ കീടങ്ങളെയൊക്കെ ഉന്മൂലനം ചെയ്‌തിട്ട്‌ കൃഷി വ്യാവസായികാടിസ്ഥാനത്തില്‍ വികസിപ്പിക്കാമെന്ന മോഹത്തിന്‌ സമീപകാലത്ത്‌ മങ്ങലേറ്റുകൊണ്ടിരിക്കുകയാണ്‌.

കീടങ്ങളും പ്രാണികളും നിര്‍വഹിക്കുന്ന സേവനം

ഭൂമിയെ കൃഷിയോഗ്യമാക്കുന്നതിലും മനുഷ്യര്‍ക്ക്‌ ആവാസയോഗ്യമാക്കുന്നതിലും മനുഷ്യരുടെ എച്ചിലുകളും വിസര്‍ജ്യങ്ങളും ജൈവ വിഘടനത്തിലൂടെ ശുദ്ധീകരിക്കുന്നതിലും ഉറവിടങ്ങളെ സ്വച്ഛവും നിര്‍മലവുമാക്കി നിലനിര്‍ത്തുന്നതിലും നിര്‍ണായക പങ്കുവഹിക്കുന്ന പ്രാണികള്‍ക്കും സൂക്ഷ്‌മജീവികള്‍ക്കുമെതിരില്‍ ഉന്മൂലനവിധി പുറപ്പെടുവിക്കുമ്പോള്‍ പാശ്ചാത്യ ശാസ്‌ത്രജ്ഞര്‍ക്ക്‌ അതിന്റെ ഭവിഷ്യത്തുകള്‍ ദീര്‍ഘദര്‍ശനം ചെയ്യാന്‍ യാതൊരു കഴിവുമുണ്ടായിരുന്നില്ല. പരമകാരുണികനായ ലോകരക്ഷിതാവ്‌ അവന്റെ അപാരമായ കാരുണ്യത്താല്‍ സംവിധാനിച്ചൊരുക്കിയതാണ്‌ ജൈവചക്രമെന്നും, ജീവജാതികളിലെ ഒരു കൊച്ചുകണ്ണിപോലും ഉന്മൂലനം ചെയ്യപ്പെടാവുന്നതല്ലെന്നും ഗ്രഹിക്കാനും ഉള്‍ക്കൊള്ളാനും അടിസ്ഥാനപരമായി ആവശ്യമായ വിനയം, ആ ശാസ്‌ത്രജ്ഞര്‍ ഗവേഷണത്തിനിരിക്കുന്നതിന്‌ മുമ്പു തന്നെ പിശാച്‌ അവരോട്‌ പിടിച്ചുവാങ്ങി വെച്ചിരുന്നു.

കൃഷിയിടങ്ങളിലെ പ്രാണിവര്‍ഗങ്ങളെ മൊത്തമായി ഉന്മൂലനം ചെയ്യുന്ന കീടനാശിനി പ്രയോഗത്തെപ്പറ്റി ചില പരിസ്ഥിതിവാദികളും മറ്റും ഉത്‌കണ്‌ഠ പ്രകടിപ്പിച്ചിരുന്നെങ്കിലും പാശ്ചാത്യ കെമിസ്റ്റുകള്‍ അതൊന്നും ചെവിക്കൊള്ളാന്‍ തയ്യാറുണ്ടായിരുന്നില്ല. കീടനാശിനി നിരന്തരം പ്രയോഗിച്ചപ്പോള്‍ വിള കുറയുകയും ഒന്നിനും കീഴടങ്ങാത്ത ചില കീടങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്‌തു. ഇതിനെക്കുറിച്ച്‌ പ്രമുഖ കര്‍ഷകര്‍ പരാതിപ്പെട്ടപ്പോഴൊക്കെ കെമിസ്റ്റുകള്‍ നല്‌കിയ മറുപടി, ഹൈബ്രിഡ്‌ വിത്തുകള്‍ ഉപയോഗിക്കുകയും രാസവളങ്ങള്‍ ശാസ്‌ത്രീയമായ രീതിയില്‍ പ്രയോഗിക്കുകയും കീടനാശിനികള്‍ ആദ്യാവസാനം ഉപയോഗിക്കുകയും ചെയ്‌താല്‍ ഹരിത തേജസ്സ്‌ മങ്ങുകയില്ലെന്നായിരുന്നു.

ഹരിതവിപ്ലവം–മരീചിക

പക്ഷെ, പാശ്ചാത്യശാസ്‌ത്രം ഊതിവീര്‍പ്പിച്ചു കാണിച്ച ജൈവവിരുദ്ധ ഹരിത വിപ്ലവത്തിന്റെ ആധാരശിലകള്‍ തന്നെ ഇപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. പ്രാണികളും സൂക്ഷ്‌മജീവികളും ചേര്‍ന്നു നടത്തുന്ന ജൈവവിഘടനം കൃഷിയിടങ്ങളെ ഹരിതാഭമാക്കുന്ന ദിവ്യ പ്രതിഭാസം പാശ്ചാത്യരുടെ നിര്‍ജീവ ലാബുകളുടെ പരിധിക്ക്‌ പുറത്തായതിനാല്‍ അവര്‍ കാര്‍ഷികാഭിവൃദ്ധിയെ ബന്ധപ്പെടുത്തിയത്‌ അമോണിയ, യൂറിയ, ഫോസ്‌ഫറസ്‌, പൊട്ടാഷ്‌ തുടങ്ങിയ രാസവസ്‌തുക്കളോടായിരുന്നു. അത്യന്തം ലളിതമായ ഒരു സത്യം, ഈ രാസവസ്‌തുക്കളെ കച്ചവടച്ചരക്കാക്കിയ ബഹുരാഷ്‌ട്ര കുത്തകകളും അവരുടെ മോഹവലയത്തിലകപ്പെട്ട കര്‍ഷകരും മറന്നുകളയുകയാണ്‌ ചെയ്‌തത്‌. പാശ്ചാത്യരുടെ ജൈവവിരുദ്ധ രസതന്ത്രം കാര്‍ഷിക മേഖലയെ കീഴടക്കുന്നതിന്‌ മുമ്പ്‌, കീടനാശിനികളും രാസവളങ്ങളും പ്രയോഗിക്കാതെ പടച്ചതമ്പുരാന്‍ ലക്ഷണക്കത്തില്‍ തവണ ഭൂമുഖത്തെ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ സസ്യശ്യാമളമാക്കിക്കൊണ്ടേയിരുന്നിട്ടുണ്ട്‌ എന്നതത്രെ ആ മൌലികമായ സത്യം. ദൈവികമായ ആ പുനരുജ്ജീവന പ്രക്രിയ പരിസ്ഥിതിക്ക്‌ ഒരിക്കലും അപചയം വരുത്തിയിട്ടില്ല.

``ഭൂമി വരണ്ടു നിര്‍ജീവമായിക്കിടക്കുന്നത്‌ നിനക്ക്‌ കാണാം. എന്നിട്ട്‌ അതി©ന്മല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത്‌ ഇളകുകയും വികസിക്കുകയും കൌതുകമുള്ള എല്ലാതരം ചെടികളെയും അത്‌ മുളപ്പിക്കുകയും ചെയ്യുന്നു. അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു തന്നെയാണ്‌ സത്യമായുള്ളവന്‍. അവന്‍ മരിച്ചവരെ ജീവിപ്പിക്കും. അവന്‍ ഏത്‌ കാര്യത്തിനും കഴിവുള്ളവനാണ്‌ (വി.ഖു 22:5,6). മരിച്ച സസ്യങ്ങളെ പുനരുജ്ജീവിപ്പിക്കുന്ന രക്ഷിതാവ്‌ മരിച്ച മനുഷ്യരെയും പുനരുജ്ജീവിപ്പിക്കുമെന്ന ഖുര്‍ആനിക ദര്‍ശനം അനിതരമാകുന്നു.

ഹൈബ്രിഡ്‌ വിത്തുകളും കീടനാശിനികളും

ഹൈബ്രിഡ്‌ വിത്തുകള്‍ ഇരുതല മൂര്‍ച്ചയുള്ള വാളുകളാണ്‌. സസ്യബീജകോശങ്ങളില്‍ നിന്ന്‌, പരമകാരുണികനായ രക്ഷിതാവ്‌ സന്നിവേശിപ്പിച്ച അതിവിശിഷ്‌ട ഗുണങ്ങള്‍ പലതും വെട്ടിമാറ്റിയാണ്‌ ജനിതക ശാസ്‌ത്രജ്ഞര്‍ ഈ വിത്തുകള്‍ തട്ടിക്കൂട്ടുന്നത്‌. അത്യുല്‌പാദനശേഷി എന്ന ഗുണം തേടി കര്‍ഷകരെല്ലാം അവയുടെ പിന്നാലെ പോകുമ്പോള്‍, പടച്ചവന്‍ പടച്ച പത്തരമാറ്റ്‌ മൂല്യമുള്ള പരസഹസ്രം വിത്തിനങ്ങള്‍ എന്നെന്നേക്കുമായി ഉപേക്ഷിക്കപ്പെടുന്നു. മാനവികവും ജൈവികവുമായ അപരിഹാര്യ നഷ്‌ടമത്രെ ഇതിന്റെ പരിണത ഫലം. `ജനിതക പരിഷ്‌കരണത്തിന്‌ വിധേയമായ അന്തകവിത്ത്‌ എന്ന വിചിത്രവസ്‌തു സമീപകാലത്ത്‌ ഇന്ത്യന്‍ മാധ്യമങ്ങളില്‍ വലിയ വിവാദമായിരുന്നു.

കീടനാശിനികള്‍ ആദ്യാവസാനം പ്രയോഗിച്ചപ്പോള്‍ കര്‍ഷകര്‍ ദുരന്തങ്ങളുടെ പ്രളയത്തില്‍ മുങ്ങിപ്പൊങ്ങുകയാണ്‌ ചെയ്‌തത്‌. സൂക്ഷ്‌മജീവികളും പ്രാണികളും ചത്തൊടുങ്ങിയപ്പോള്‍ മണ്ണിന്റെ ജൈവമൂല്യം എന്നെന്നേക്കുമായി നഷ്‌ടപ്പെട്ടു. വിളകള്‍ ക്ഷയിച്ചു. കര്‍ഷകര്‍ മോചനമില്ലാത്ത കടക്കെണിയില്‍ കുടുങ്ങി. ഭക്ഷ്യവസ്‌തുക്കളിലും കുടിനീരിലും കലര്‍ന്ന വിഷദ്രാവകങ്ങള്‍ ചികിത്സയില്ലാത്ത രോഗങ്ങള്‍ക്ക്‌ ജന്മം നല്‌കി. ചികിത്സിക്കാനുള്ള കാശ്‌ വിഷക്കമ്പനികളോ കെമിസ്റ്റുകളോ ഒരിക്കലും നല്‌കിയില്ല. അതവര്‍ നല്‌കേണ്ടതാണെന്ന്‌ പറയാന്‍ ഭൂഗോളത്തിലെ ഒരധികാരിയുടെയും നാവ്‌ പൊങ്ങിയില്ല. എന്നാലും ഒരു `ഗുണമുണ്ടായി! കടവും വ്യാധികളും ആധികളും കൂടി കര്‍ഷകരുടെ ജീവിതം അസഹനീയമായ ഒരു ദുരനുഭവമാക്കി മാറ്റിയപ്പോള്‍ ആത്മഹത്യ ചെയ്യാനുള്ള ഉപായങ്ങള്‍ തേടി അവര്‍ വലഞ്ഞില്ല. ഇഹലോകത്തോട്‌ പെട്ടെന്ന്‌ വിടപറയാന്‍ വേണ്ടത്ര വിഷം അവരുടെ വീടുകളിലോ കൃഷിക്കളങ്ങളിലോ ബാക്കിയുണ്ടായിരുന്നു!!

എന്നിട്ടും പാശ്ചാത്യലോകത്തെ ശാസ്‌ത്രജ്ഞരുടെയും സാങ്കേതികവിദഗ്‌ധരുടെയും രാഷ്‌ട്രമീമാംസകരുടെയും അധിനിവേശ പ്ലാനര്‍മാരുടെയും അഹന്തയ്ക്ക്‌ ഒരു കുറവും ഉണ്ടായില്ല. ഇഷ്‌ടമില്ലാത്ത തീവ്രന്മാരുടെയും പിന്തിരിപ്പന്മാരുടെയും ഭീകരന്മാരുടെയും ഉന്മൂലനത്തിനു വേണ്ട സര്‍വനാശ ബോംബുകളുടെയും മിസൈലുകളുടെയും വന്‍ ശേഖരമുണ്ടായാല്‍ സര്‍വ പ്രതിസന്ധികളെയും തരണംചെയ്‌ത്‌ എക്കാലവും വാണരുളാമെന്ന്‌ തന്നെ അവര്‍ ഉറച്ചുവിശ്വസിക്കുന്നു. ഗാലക്‌സികളില്‍ ഉണ്ടാകാവുന്ന ഭീകരരെക്കൂടി കൊന്നൊടുക്കാന്‍ അമേരിക്കക്ക്‌ ഒരു `സ്റ്റാര്‍വാര്‍ പദ്ധതി ഉണ്ടായിരുന്നല്ലോ!

തിരിച്ചടിക്കുന്ന ഉന്മൂലനപദ്ധതികള്‍

പക്ഷെ, രണ്ടു വിഷയങ്ങളില്‍ പാശ്ചാത്യസമൂഹവും അവരെ താങ്ങിനിര്‍ത്തുന്ന ശാസ്‌ത്രവും അപരിഹാര്യമായ പ്രതിസന്ധി നേരിടുകയാണ്‌. ഒന്ന്‌, സ്വന്തം ശരീരങ്ങളെ ആക്രമിച്ചു കീഴ്‌പ്പെടുത്തുന്ന രോഗാണുക്കളെ `തുടച്ചുനീക്കുന്നതില്‍. രണ്ട്‌, കൂട്ടനശീകരണ ആയുധങ്ങള്‍ മുഖേന എതിരാളികളുടെ ഉന്മൂലനം ഉറപ്പ്‌ വരുത്തുന്നതില്‍. മൈക്രോസ്‌കോപ്പിലൂടെ മാത്രം കാണാനൊക്കുന്ന ബാക്‌ടീരിയയും വൈറസും ലോക പോലീസിന്‌ പേടിസ്വപ്‌നമാകുന്ന സംഭവം വല്ലാത്തൊരു വിസ്‌മയമാണ്‌. ഏത്‌ വൈറസിനെയും തകര്‍ത്തു തരിപ്പണമാക്കാന്‍ വേണ്ടി പാശ്ചാത്യവൈദ്യശാസ്‌ത്രം തയ്യാറാക്കിയ ആന്റിബയോട്ടിക്‌ ഗുളികകളെ ഒട്ടും കൂസാത്ത വൈറസുകള്‍ ഇടക്കിടെ തലപൊക്കുകയാണത്രെ.

അമേരിക്കന്‍ `ഉന്മൂലന ഗുരുക്കള്‍ ലക്ഷ്യമാക്കാറുള്ളത്‌ രണ്ടു നൂറ്റാണ്ടുകള്‍ പിന്നിലേക്കാണത്രെ. ഗ്രാമങ്ങളും നഗരങ്ങളും മുഴുക്കെ ബോംബിട്ട്‌ തകര്‍ത്ത്‌ ഇറാഖിനെ രണ്ടു നൂറ്റാണ്ട്‌ മുമ്പത്തെ സ്ഥിതിയിലാക്കിക്കളയുമെന്ന്‌ ബുഷ്‌ സദ്ദാമിന്‌ ഒരിക്കല്‍ മുന്നറിയിപ്പ്‌ നല്‌കിയതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. പതിനാല്‌ നൂറ്റാണ്ട്‌ മുമ്പത്തെ മക്കയിലെയും മദീനയിലെയും സുന്ദരസുരഭില സാഹചര്യങ്ങള്‍ സ്വപ്‌നം കാണുന്ന താലിബാന്‍ കുട്ടികള്‍ ഇതുകേട്ട്‌ പൊട്ടിച്ചിരിച്ചിട്ടുണ്ടാകും. ശത്രുരാഷ്‌ട്രത്തിന്‌ തകര്‍ച്ചയില്‍ നിന്ന്‌ ഉയിര്‍ത്തെഴുന്നേല്‌ക്കുക അസാധ്യമാക്കിത്തീര്‍ക്കുന്ന വിധത്തിലുള്ള ആയുധത്തിനു വേണ്ടി അമേരിക്ക നടത്തിയ അന്വേഷണമാണ്‌ അണുബോംബുകളിലേക്ക്‌ നയിച്ചത്‌.

അമേരിക്കയുടെ രണ്ട്‌ അണുബോംബുകള്‍ വീണ്‌, ലക്ഷക്കണക്കില്‍ ജനങ്ങള്‍ നിവസിച്ചിരുന്ന ഹിരോഷിമ, നാഗസാക്കി എന്നീ ജാപ്പനീസ്‌ നഗരങ്ങള്‍ നിശ്ശേഷം തകര്‍ന്നപ്പോള്‍ ലോകം അക്ഷരാര്‍ഥത്തില്‍ സ്‌തംഭിച്ചു. ജപ്പാന്‌ ഇനിയൊന്ന്‌ തലയുയര്‍ത്താന്‍ യുഗങ്ങള്‍ തന്നെ വേണ്ടിവരുമെന്നാണ്‌ എല്ലാവരും കണക്കു കൂട്ടിയത്‌. പക്ഷെ, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകം കണ്ടത്‌ ജപ്പാന്റെ ഓട്ടോമൊബൈല്‍– ഇലക്‌ട്രോണിക്‌സ്‌ വ്യവസായങ്ങള്‍ റോക്കറ്റ്‌ വേഗത്തില്‍ കുതിച്ചുയരുന്ന അമ്പരിപ്പിക്കുന്ന കാഴ്‌ചയാണ്‌ വൈകാതെ അമേരിക്കയിലും യൂറോപ്പിലും ജാപ്പനീസ്‌ കാറുകളും ടി വികളും നിറഞ്ഞു. അണുബോംബിന്‌ കീഴിലുള്ള സകല ബോംബുകളും ഉപയോഗിച്ച്‌ കാല്‍ നൂറ്റാണ്ട്‌ മുമ്പ്‌ അമേരിക്ക ചതച്ചരച്ച വിയറ്റ്‌നാം ഇപ്പോള്‍ സജീവതയുള്ള ഒരു ഏഷ്യന്‍ രാഷ്‌ട്രമാണ്‌.

ഊര്‍ജത്തിന്റെ കൂറുമാറ്റം

അല്‍ഖാഇദക്കാര്‍ക്കും താലിബാന്‍കാര്‍ക്കുമെതിരില്‍ അമേരിക്കയും നാറ്റോ സഖ്യകക്ഷികളും ചേര്‍ന്ന്‌ അത്യാധുനിക ബോംബുകളും മിസൈലുകളും ഉള്‍പ്പെടെയുള്ള സകല ഉന്മൂലനോപാധികളും പ്രയോഗിക്കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളേറെയായി. പക്ഷെ, അതുകൊണ്ടൊന്നും യാതൊരു ഫലവും കാണുന്നില്ലെന്നും, `കൊടുംഭീകരര്‍ കൂടുതല്‍ ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ്‌ അമേരിക്കന്‍ യുദ്ധ മാനേജര്‍മാരുടെയും അവരുടെ പാവയായ കര്‍സായിയുടെയും വിലയിരുത്തല്‍. വന്‍ നശീകരണ ശേഷിയുള്ള ആയുധങ്ങള്‍, പാശ്ചാത്യര്‍ അവരുടെ ശത്രുക്കളുടെ മേല്‍ ചൊരിഞ്ഞിട്ട്‌ അവര്‍ നശിച്ച്‌ നാമാവശേഷമാകുന്നതിനു പകരം കൂടുതല്‍ കരുത്താര്‍ജിച്ചുവരാന്‍ കാരണമെന്ത്‌ എന്ന വിഷയം വസ്‌തുനിഷ്‌ഠമായി വിലയിരുത്താന്‍ പാശ്ചാത്യശാസ്‌ത്രജ്ഞന്മാര്‍ നാളിതുവരെ ധൈര്യം കാണിച്ചിട്ടില്ല. ഊര്‍ജത്തിന്റെ മ്യൂട്ടേഷന്‍ എന്നോ ഊര്‍ജത്തിന്റെ കൂറുമാറ്റമെന്നോ വിശേഷിപ്പിക്കാവുന്ന, വിസ്‌മയങ്ങളുടെ വിസ്‌മയമായ ഈ പ്രതാഭാസത്തിന്‌ ഏറ്റവും ശരിയായ വിശദീകരണം, പാശ്ചാത്യ ഉന്മൂലന ഗുരുക്കള്‍ സംഹാരത്തിനായി തിരിച്ചുവിടുന്ന ഊര്‍ജത്തെ പരമകാരുണികന്‍ കൂറുമാറ്റിച്ച്‌ നിര്‍മാണത്തിന്റെ വഴികളില്‍ കര്‍മനിരതമാക്കുന്നു എന്നാണ്‌. ദ്രവ്യത്തിന്റെ മാത്രമല്ല, ഊര്‍ജത്തിന്റെയും അധിപനാണ്‌ പരമകാരുണികനായ ജഗന്നിയന്താവ്‌. അതിജീവനത്തിന്റെ ദൈവശാസ്‌ത്രം ഇവിടെ തുടങ്ങുന്നു.

ഇതൊരു പുതിയ വിഷയമല്ല. അല്ലാഹുവിന്റെ മിത്രമായ ഇബ്‌റാഹീം നബി(അ)യെ ഒരു പൊടിപോലും അവശേഷിപ്പിക്കാതെ നശിപ്പിക്കാന്‍ ഇറാഖിലെ ഉന്മൂലന ഗുരുക്കള്‍ ഒരുക്കിയ ഭീമന്‍ അഗ്നികുണ്ഡം അദ്ദേഹത്തിന്‌ തണുപ്പുള്ള മെത്തയായി മാറിയത്‌ ഇതുപോലൊരു സംഭവമായിരുന്നു. മധ്യകാലത്ത്‌ മുസ്ലിംലോകത്തെ തകര്‍ത്ത്‌ തരിപ്പണമാക്കി മുന്നേറിയ താര്‍ത്താരികളുടെ സംഹാരതാണ്ഡവം സഫലമാവാതെ പോയതാണ്‌ മറ്റൊരു ശ്രദ്ധേയ സംഭവം. ആ സംഹാരമൂര്‍ത്തികളുടെ അടുത്ത തലമുറയെ ഇസ്ലാമിന്റെ കര്‍മഭടന്മാരാക്കി മാറ്റിക്കൊണ്ടാണ്‌, സംഹാരോര്‍ജത്തിന്റെ ഗതി തിരിച്ചുവിടുന്ന വിസ്‌മയം പരമകാരുണികന്‍ പൂര്‍ണതയിലെത്തിച്ചത്‌. ബൈതുല്‍ മുഖദ്ദസില്‍ ചോരക്കളങ്ങള്‍ സൃഷ്‌ടിച്ച കുരിശുയോദ്ധാക്കള്‍ക്ക്‌ ഇസ്‌ലാമിന്റെ ഹൃദയഭൂമികളില്‍ കാല്‍വെക്കാന്‍ സാധിക്കാതിരുന്നതും ശത്രുക്കള്‍ തിരിച്ചുവിട്ട സംഹാരോര്‍ജത്തിന്‌ മേല്‍ പരമകാരുണികന്‍ ആധിപത്യം സ്ഥാപിച്ചതുകൊണ്ടുതന്നെ.

(തുടരും)
അടുത്ത ലേഖനം "ഭൗതികപ്രമത്തമായ ശാസ്‌ത്രവും അതിജീവനത്തിന്റെ ദൈവശാസ്‌ത്രവും " SHABAB Friday, 05 June 2009

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.