13 June 2011

രാഷ്‌ട്രീയം അനിവാര്യമോ? 18 mar 2011 SHABAB മുഖാമുഖം



രാഷ്‌ട്രീയം അനിവാര്യമോ? 18 mar 2011  SHABAB മുഖാമുഖം


രാഷ്‌ട്രീയം അനിവാര്യമോ?
``ഇബാദത്ത്‌ (ദൈവാടിമത്തം) ഭൂമിയില്‍ ദൈവിക വ്യവസ്ഥിതി ഉണ്ടെങ്കില്‍ അതില്‍ പൗരത്വം സ്വീകരിച്ച്‌ ആ വ്യവസ്ഥിതിക്ക്‌ കീഴ്‌പ്പെട്ട്‌ ജീവിക്കുക. അതില്ലെങ്കില്‍ ദൈവീക മാര്‍ഗദര്‍ശനം രാഷ്‌ട്രീയ വ്യവസ്ഥിതിയായംഗീകരിച്ച്‌ ആ വ്യവസ്ഥിതിയിലേക്കുള്ള പ്രബോധനമാര്‍ഗത്തില്‍ ആത്മാര്‍ഥതയോടെ നിലകൊള്ളുക. ഈ രണ്ടു മാര്‍ഗങ്ങളില്‍ ഏതെങ്കിലുമൊന്നംഗീകരിക്കാതെ ഏകദൈവവിശ്വാസിയോ യഥാര്‍ഥ മുസ്‌ലിമോ ആകാന്‍ ആര്‍ക്കും ഒരിക്കലും സാധ്യമല്ല. അവര്‍ മാത്രമാണ്‌ ദൈവത്തിന്റെ ദീനില്‍ പ്രവേശിച്ചവരും ജീവിതം ഇബാദത്താക്കിയവരും. തന്നെയുമല്ല ശഹാദത്ത്‌, നമസ്‌കാരം, വ്രതം, സകാത്ത്‌, ഹജ്ജ്‌, കാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിശിഷ്‌ട കര്‍മങ്ങള്‍ പോലും ദൈവം സ്വീകരിക്കുമെന്നതിന്‌ വേദത്തിലും തിരുചര്യയിലും യാതൊരു പ്രമാണവുമില്ല. അപ്രകാരം ദൈവത്തിന്റെ ദീനിന്‌ `മത'മെന്നും അവനുള്ള ഇബാദത്തിന്‌ `ആരാധന-പ്രാര്‍ഥന'യെന്നും വിശുദ്ധ പ്രമാണങ്ങളില്‍ നിന്നും അര്‍ഥം ലഭിക്കുകയില്ലെന്നും നാം മനസ്സിലാക്കുക.'' (ജമാഅത്തെ ഇസ്‌ലാമിയുടെ ഇപ്പോഴത്തെ രാഷ്‌ട്രീയ നിലപാടിനോട്‌ വിയോജിക്കുന്നവരുടെ കൂട്ടായ്‌മയായ ഐഡിയല്‍ റിസര്‍ച്ച്‌ ആന്റ്‌ സ്റ്റഡീസ്‌ പ്രസിദ്ധീകരിച്ച ലഘുലേഖയില്‍ നിന്ന്‌, പേജ്‌ 5)
മേല്‍ പരാമര്‍ശങ്ങളെക്കുറിച്ച്‌ `മുസ്‌ലിം' എന്തുപറയുന്നു.

അന്‍സാര്‍, ഒതായി



ഇബാദത്ത്‌ എന്ന പദത്തിന്‌ ദൈവാടിമത്തം എന്നര്‍ഥം പറയുന്നതില്‍ തെറ്റും ശരിയുമുണ്ട്‌. മുഴുവന്‍ മനുഷ്യരും ജിന്നുകളും ഒരര്‍ഥത്തില്‍ അല്ലാഹുവിന്റെ അടിമകളാണ്‌. നംറൂദും ഫിര്‍ഔനും അബൂജഹ്‌ലും ഹിറ്റ്‌ലറും മുസോളിനിയുമെല്ലാം ഈ അര്‍ഥത്തില്‍ അല്ലാഹുവിന്റെ അടിമകളാണ്‌. ഏറ്റവും കടുത്ത ദൈവനിഷേധിയുടെ പോലും ശരീരവ്യവസ്ഥ അല്ലാഹുവിന്‌ അടിമപ്പെട്ടാണ്‌ കഴിയുന്നത്‌. അയാളുടെ ആന്തരാവയവങ്ങളും സൂക്ഷ്‌മകോശങ്ങള്‍ പോലും അല്ലാഹു നിശ്ചയിച്ച വ്യവസ്ഥ പ്രകാരമേ പ്രവര്‍ത്തിക്കുകയുള്ളൂ. എന്നാല്‍ അതിന്റെ പേരില്‍ അയാള്‍ അല്ലാഹുവിന്‌ ഇബാദത്ത്‌ ചെയ്യുന്നു എന്ന്‌ പറയാവുന്നതല്ല.
പ്രവാചകന്മാരുടെയൊക്കെ കാലത്ത്‌ അടിമത്ത സമ്പ്രദായമുണ്ടായിരുന്നു. മനുഷ്യരില്‍ ചിലര്‍ മറ്റു ചിലരെ അടിമകളാക്കി അവരെക്കൊണ്ട്‌ പലതരം ജോലികള്‍ ചെയ്യിക്കുന്ന സമ്പ്രദായം. മുഹമ്മദ്‌ നബി(സ)യുടെ അനുചരന്മാരുടെ കൂട്ടത്തില്‍ യജമാനന്മാരും അടിമകളുമുണ്ടായിരുന്നു. മുഹമ്മദ്‌ നബി(സ)യുടെ അടിമയായിരുന്നു സൈദുബ്‌നുഹാരിഥ(റ). പിന്നീട്‌ നബി(സ) അദ്ദേഹത്തെ അടിമത്തത്തില്‍ നിന്ന്‌ മോചിപ്പിക്കുകയാണ്‌ ചെയ്‌തത്‌. ഒരു അടിമയെ കൈവശം വെക്കുന്നത്‌ ഹറാമായതുകൊണ്ടല്ല; അടിമകളെ മോചിപ്പിച്ച്‌ സ്വതന്ത്രരാക്കിത്തീര്‍ക്കല്‍ അല്ലാഹുവിന്റെ ദീനില്‍ പുണ്യകരമായതുകൊണ്ടാണ്‌ അങ്ങനെ ചെയ്‌തത്‌. നബി(സ)യുടെ അടിമസ്‌ത്രീയായിരുന്നു മാരിയ(റ). സച്ചരിതരായ ഖലീഫമാരുടെ ഭരണകാലത്തും അടിമകളുണ്ടായിരുന്നു. മുസ്‌ലിം അടിമകളാരും തന്നെ മനുഷ്യരായ യജമാനന്മാര്‍ക്ക്‌ ഇബാദത്ത്‌ ചെയ്യുന്നവരായിരുന്നില്ല. പരമമായ അര്‍ഥത്തില്‍ അവര്‍ അല്ലാഹുവിനുള്ള അടിമത്തം മാത്രമേ അംഗീകരിച്ചിരുന്നുള്ളൂ. എന്നാല്‍ പരിമിതമായ അര്‍ഥത്തില്‍ അവര്‍ തങ്ങളുടെ യജമാനന്മാര്‍ക്കുള്ള അടിമത്തം അംഗീകരിച്ചിരുന്നു. എന്നാല്‍ ആ അടിമത്തം അല്ലാഹുവിനു മാത്രം അര്‍പ്പിക്കേണ്ട ഇബാദത്തിന്റെ വകുപ്പില്‍ പെട്ടതാണെന്ന്‌ സത്യവിശ്വാസികളായ അടിമകളോ യജമാനന്മാരോ കരുതിയിരുന്നില്ല.
ഭൂമിയില്‍ എക്കാലത്തും ദൈവിക വ്യവസ്ഥിതിയാണ്‌ നിലനിന്നിട്ടുള്ളത്‌. സകല ചരാചരങ്ങളും ജീവ-സസ്യജാലങ്ങളും മനുഷ്യരും അല്ലാഹുവിന്റെ ഭരണവ്യവസ്ഥക്ക്‌ കീഴിലായിരുന്നു ഏതു കാലത്തും. ഇക്കാലത്തും അങ്ങനെ തന്നെ. അല്ലാഹുവിന്‌ മനുഷ്യരുടെ മേല്‍ അധികാരം നഷ്‌ടപ്പെട്ട ഒരു കാലഘട്ടവും ഉണ്ടായിട്ടേയില്ലേ. അല്ലാഹുവിന്റെ ഒരു കല്‌പന നോക്കുക: ``പറയുക: ആധിപത്യത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ ആധിപത്യം നല്‌കുന്നു. നീ ഉദ്ദശിക്കുന്നവരില്‍ നിന്ന്‌ നീ ആധിപത്യം എടുത്തു നീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ പ്രതാപം നല്‌കുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്റെ കൈവശമത്രെ നന്മയുള്ളത്‌. തീര്‍ച്ചയായും നീ ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു.'' (വി.ഖു 3:26)
ചരിത്രം കണ്ട സകല ഭരണാധികാരികള്‍ക്കും ആധിപത്യം ലഭിച്ചത്‌ അല്ലാഹു നല്‌കിയതു കൊണ്ടാണ്‌. അല്ലാഹു അവരുടെ അധികാരത്തിന്‌ അന്ത്യം കുറിക്കാന്‍ ഉദ്ദേശിച്ചപ്പോഴാണ്‌ അവര്‍ സ്ഥാനഭ്രഷ്‌ടരായത്‌. ഒരാളുടെ അധികാരാരോഹണത്തിലേക്കും അധികാര നഷ്‌ടത്തിലേക്കും നയിക്കുന്ന ധാരാളം ഭൗതിക സാഹചര്യങ്ങളുണ്ടായിരിക്കും. അതൊക്കെയും ഒരുങ്ങുന്നത്‌ അല്ലാഹുവിന്റെ ഹിതമനുസരിച്ചായിരിക്കും. അല്ലാഹു അധികാരത്തിലേറ്റിയ ആളെ അവിടെ നിന്ന്‌ ഇറക്കാനോ ഇറക്കിയ ആളെ വീണ്ടും കയറ്റാനോ അവന്‍ ആരെയും അധികാരപ്പെടുത്തിയിട്ടില്ല. നംറൂദിന്‌ രാജാധികാരം അല്ലാഹുവാണ്‌ നല്‌കിയതെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ (2:258) വ്യക്തമാക്കിയിട്ടുണ്ട്‌. ആ ഏകാധിപതിയുടെ നാട്ടിലേക്ക്‌ പ്രവാചകനായി ഇബ്‌റാഹീമിനെ(അ) അല്ലാഹു നിയോഗിച്ചത്‌ അയാളെ സ്ഥാനഭ്രഷ്‌ടനാക്കി അവിടെ `ദൈവിക ഭരണം' സ്ഥാപിക്കാനല്ല. മുഴുവന്‍ പ്രപഞ്ചത്തിന്റെയും അധിപനായ അല്ലാഹുവിന്റെ ഏകവും അതുല്യമായ പരമാധികാരത്തെക്കുറിച്ചും അവനല്ലാതെ യാതൊരു ആരാധ്യനും സൃഷ്‌ടികള്‍ക്ക്‌ ഉണ്ടാകാന്‍ പാടില്ല എന്നതിനെക്കുറിച്ചും നംറൂദിനെയും സ്വന്തം പിതാവ്‌ അടക്കമുള്ള നാട്ടുകാരെയും ബോധവല്‍കരിക്കുകയായിരുന്നു ഇബ്‌റാഹീം നബി(സ)യുടെ ദൗത്യം. അദ്ദേഹത്തിന്റെ പ്രബോധനത്തിന്റെ വിശദാംശങ്ങള്‍ വിശുദ്ധ ഖുര്‍ആനിലെ വിവിധ അധ്യായങ്ങളില്‍ കാണാം. 26-ാം അധ്യായത്തിലെ ഈ വിഷയകമായ പരാമര്‍ശം നോക്കുക:
``ഇബ്‌റാഹീമിന്റെ വൃത്താന്തം അവര്‍ക്ക്‌ നീ വായിച്ചു കേള്‍പ്പിക്കുക. അതായത്‌ നിങ്ങള്‍ എന്തൊന്നിനാണ്‌ ഇബാദത്ത്‌ ചെയ്‌തുകൊണ്ടിരിക്കുന്നതെന്ന്‌ തന്റെ പിതാവിനോടും തന്റെ ജനതയോടും അദ്ദേഹം ചോദിച്ച സന്ദര്‍ഭം. അവര്‍ പറഞ്ഞു: ഞങ്ങള്‍ ചില വിഗ്രഹങ്ങള്‍ക്ക്‌ ഇബാദത്ത്‌ ചെയ്യുകയും അവയുടെ മുമ്പില്‍ ഭജനമിരിക്കുകയും ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ അവരത്‌ കേള്‍ക്കുമോ? അഥവാ അവര്‍ നിങ്ങള്‍ക്ക്‌ ഉപകാരമോ ഉപദ്രവമോ ചെയ്യുമോ?'' (വി.ഖു 26: 69-72)
ഇബ്‌റാഹീം നബി(അ)യുടെ പിതാവും നാട്ടുകാരും നംറൂദിന്റെ ഭരണനിയമങ്ങള്‍ അനുസരിച്ച്‌ ജീവിക്കുന്നവരായിരുന്നു എന്ന കാര്യത്തില്‍ സാമാന്യമായ ചരിത്രബോധമുള്ള ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. മൗദൂദി സാഹിബിന്റെയും ഇബാദത്തിന്റെ വ്യാഖ്യാനത്തില്‍ അദ്ദേഹത്തെ പിന്തുടരുന്നവരുടെയും വീക്ഷണത്തില്‍ ഈ അനുസരണമാണ്‌ അല്ലാഹുവല്ലാത്തവര്‍ക്കുള്ള ഇബാദത്ത്‌ അഥവാ അത്യന്തം ഗുരുതരമായ ശിര്‍ക്ക്‌. എന്നാല്‍ `എന്തൊന്നിനാണ്‌ നിങ്ങള്‍ ഇബാദത്ത്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌?' എന്ന്‌ ഇബ്‌റാഹീം നബി(അ) ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പിതാവും നാട്ടുകാരും പറഞ്ഞ മറുപടി, `ഞങ്ങള്‍ ചില വിഗ്രങ്ങള്‍ക്ക്‌ ഇബാദത്ത്‌ ചെയ്യുന്നു' എന്നായിരുന്നു. ഇതിന്റെ അര്‍ഥം `ഞങ്ങള്‍ വിഗ്രഹങ്ങളുടെ രാഷ്‌ട്രീയവ്യവസ്ഥ സ്വീകരിക്കുന്നു' എന്നാണെന്ന്‌ നബി(സ)യോ സ്വഹാബികളോ താബിഉകളോ ആരും തന്നെ പറഞ്ഞിട്ടില്ല. ആധുനിക പണ്ഡിതന്മാരുടെ കൂട്ടത്തിലും പരിഗണനീയരായ ആരും അങ്ങനെ അഭിപ്രായപ്പെട്ടിട്ടില്ല. `ഈ വിഗ്രഹങ്ങള്‍ക്ക്‌ കുറ്റമറ്റ രാഷ്‌ട്രീയ വ്യവസ്ഥിതി കാണിച്ചുതരാന്‍ കഴിയുമോ' എന്നല്ല ഇബ്‌റാഹീം നബി(അ) അവരോട്‌ തിരിച്ചുചോദിച്ചത്‌. `നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കാന്‍ ആ വിഗ്രഹങ്ങള്‍ക്ക്‌ കഴിയുമോ' എന്നാണ്‌ അദ്ദേഹം ചോദിച്ചത്‌. വീണ്ടും അദ്ദേഹം ചോദിച്ചത്‌, `നിങ്ങള്‍ക്ക്‌ ആ വിഗ്രഹങ്ങള്‍ ഉപകാരമോ ഉപദ്രവമോ ചെയ്യുമോ' എന്നാണ്‌. രാഷ്‌ട്രീയമായ ഉപകാരവും ഉപദ്രവവുമാണ്‌ ഇവിടെ ഇബ്‌റാഹീം നബി(അ) ഉദ്ദേശിച്ചതെന്ന്‌ സാമാന്യബുദ്ധിയുള്ള ആരും പറയാനിടയില്ല. ഇബാദത്തിന്‌ ആരാധന/പ്രാര്‍ഥന എന്ന അര്‍ഥം തന്നെയാണ്‌ ഇബ്‌റാഹീം നബി(അ)യും നാട്ടുകാരും മനസ്സിലാക്കിയത്‌ എന്നാണ്‌ ഉപര്യുക്ത ഖുര്‍ആന്‍ സൂക്തത്തില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. രാഷ്‌ട്രീയ അന്ധത ബാധിക്കാത്തവര്‍ക്കെല്ലാം ഇത്‌ സുതരാം വ്യക്തമാകും.
പിതാവും നാട്ടുകാരും വിഗ്രഹങ്ങളെ ആരാധിക്കുന്നതും പ്രാര്‍ഥിക്കുന്നതും ഒഴിവാക്കാന്‍ തയ്യാറില്ലെന്ന്‌ ബോധ്യമായപ്പോള്‍ അദ്ദേഹം സ്വദേശം വിട്ടുപോകാനാണ്‌ തീരുമാനിച്ചത്‌. അന്യനാട്ടില്‍ പോയി ജനപിന്തുണയാര്‍ജിച്ച്‌ തിരിച്ചുവന്ന്‌ നംറൂദിന്റെ ദുര്‍ഭരണം അവസാനിപ്പിക്കണം എന്ന ഉദ്ദേശ്യത്തോടെയല്ല അദ്ദേഹം ദേശത്യാഗം ചെയ്‌തത്‌. ``അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ എന്റെ രക്ഷിതാവിങ്കലേക്ക്‌ പോവുകയാണ്‌. അവന്‍ എനിക്ക്‌ നിര്‍വഴി കാണിക്കും'' (വി.ഖു 37:99). അല്ലാഹുവിന്റെ മിത്രമായ ഇബ്‌റാഹീം നബി(അ)ക്ക്‌ അല്ലാഹു നേര്‍വഴി കാണിക്കുക തന്നെ ചെയ്‌തു. ഫലസ്‌ത്വീനിലും ഈജിപ്‌തിലുമൊക്കെ അദ്ദേഹം കണിശമായ ഏകദൈവവിശ്വാസം പ്രബോധനം ചെയ്‌തു. അവിടെയൊന്നും ഭരണകൂടത്തിന്‌ വേണ്ടി അദ്ദേഹം ജനങ്ങളെ സംഘടിപ്പിച്ചിട്ടില്ല. പിന്നീട്‌ അദ്ദേഹം മക്കയില്‍ പോയി. മകന്‍ ഇസ്‌മാഈലിനോടൊപ്പം കഅ്‌ബ പടുത്തുയര്‍ത്തി. ഹജ്ജിനുള്ള വിളംബരം നടത്തി. കഅ്‌ബയെ അറേബ്യയിലെയോ പരിസരങ്ങളിലെയോ ഭരണം മാറ്റിയെടുക്കാന്‍ വേണ്ടിയുള്ള രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ വേദിയാക്കാന്‍ അദ്ദേഹമോ അദ്ദേഹത്തിന്റെ ആദര്‍ശം സ്വീകരിച്ചവരോ ശ്രമിച്ചിട്ടില്ല. അലി ശരീഅത്തി എന്നൊരാള്‍ മാത്രമാണ്‌ ഹജ്ജ്‌ ഒരു സാമ്രാജ്യത്വ വിരുദ്ധ പോരാട്ടമാണെന്ന്‌ സമര്‍ഥിക്കാന്‍ ശ്രമിച്ചത്‌. ആ ഉദ്ദേശത്തോടെയല്ല ഹജ്ജ്‌ ചെയ്യുന്നതെങ്കില്‍ അല്ലാഹു അത്‌ സ്വീകരിക്കുകയില്ലെന്ന്‌ ഈ ലഘുലേഖക്കാര്‍ വാദിക്കുമോ എന്നാണ്‌ നമുക്ക്‌ അറിയേണ്ടത്‌.
ഈജിപ്‌തില്‍ ദൈവിക രാഷ്‌ട്രീയ വ്യവസ്ഥിതി സ്ഥാപിക്കാനാണ്‌ മൂസാനബി(അ)യെ അല്ലാഹു നിയോഗിച്ചതെങ്കില്‍ ഫിര്‍ഔനും പട്ടാളവും മുങ്ങിമരിച്ച ശേഷം അദ്ദേഹത്തിന്‌ അവിടെ രാജാവോ ഖലീഫയോ ആകാന്‍ ഒരു തടസ്സവും ഉണ്ടായിരുന്നില്ല. എന്നാല്‍ സീനാമരുഭൂമിയില്‍ പ്രയാസകരമായ ജീവിതം നയിക്കുക എന്നതായിരുന്നു മൂസാനബി(അ)യുടെയും ഹാറൂന്‍നബി(അ)യുടെയും കൂടെയുള്ള ഇസ്‌റാഈല്യരുടെയും കാര്യത്തില്‍ അല്ലാഹുവിന്റെ നിശ്ചയം. വിഗ്രഹങ്ങളെയും സ്വര്‍ണനിര്‍മിതമായ കാളക്കുട്ടിയെയും ആരാധിക്കുന്നതിനെതിരില്‍ ഇസ്‌റാഈല്യരെ ബോധവത്‌കരിക്കുക എന്നതായിരുന്നു സീനായില്‍ മൂസാനബി(അ)യുടെ നിയോഗം. വിഗ്രഹങ്ങള്‍ക്കും കാളക്കുട്ടിക്കും ഭരണാധികാരം നല്‌കുന്നതിനെയാണ്‌ അദ്ദേഹം എതിര്‍ത്തതെന്ന്‌ പൂര്‍വികരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളാരും പറഞ്ഞിട്ടില്ല.
വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്ന കാലത്തെ റോമന്‍-സിറിയന്‍ ക്രിസ്‌ത്യാനികള്‍ റോമന്‍ ചക്രവര്‍ത്തിമാരുടെയും അവരുടെ കീഴിലുള്ള നാടുവാഴികളുടെയും ഭരണനിയമങ്ങള്‍ അനുസരിക്കുന്നവരായിരുന്നു. എന്നാല്‍ ഇത്‌ ഭരണാധികാരികള്‍ക്കുള്ള ഇബാദത്താണെന്നോ ശിര്‍ക്കാണെന്നോ അല്ലാഹുവും റസൂലും(സ) പറഞ്ഞിട്ടില്ല. അതിന്‌ പുറമെ മാര്‍പ്പാപ്പയെയും കര്‍ദിനാള്‍മാരെയും ബിഷപ്പുമാരെയും ത്രിയേക ദൈവ സങ്കല്‌പത്തിലെ ഒരു അസ്‌തിത്വമായ പരിശുദ്ധാത്മാവിന്റെ പിന്‍ബലമുള്ളവരായി പരിഗണിച്ച്‌ മതനിയമ ദാതാക്കളെന്ന നിലയില്‍ ക്രിസ്‌ത്യാനികള്‍ അനുസരിച്ചിരുന്നു. ഈസാനബി(അ)യെ ദൈവപുത്രനായി സങ്കല്‌പിച്ച്‌ അവര്‍ ആരാധിക്കുകയും ചെയ്‌തിരുന്നു. ഇതിനെയൊക്കെയാണ്‌ വിശുദ്ധ ഖുര്‍ആനിലെ 9:31 സൂക്തത്തില്‍ ശിര്‍ക്ക്‌ എന്ന നിലയില്‍ നിശിതമായി വിമര്‍ശിച്ചത്‌. ക്രിസ്‌ത്യാനികള്‍ പുരോഹിതന്മാരുടെ മതനിയമങ്ങള്‍ അനുസരിച്ചതിനെ അല്ലാഹു എതിര്‍ക്കുകയും അവര്‍ റോമന്‍ ഭരണാധികാരികളെ അനുസരിച്ചതിനെ എതിര്‍ക്കാതിരിക്കുകയും ചെയ്‌തതില്‍ നിന്ന്‌ നിഷ്‌പക്ഷമതികള്‍ക്കൊക്കെ മനസ്സിലാക്കാം മതവും രാഷ്‌ട്രീയവും തമ്മിലുള്ള വ്യത്യാസം. ഭരണാധികാരിക്ക്‌ ദൈവികമായ സ്ഥാനം കല്‌പിച്ച്‌ ആരാധിക്കുയോ പ്രാര്‍ഥിക്കുകയോ ചെയ്യാത്തപക്ഷം കേവലം രാഷ്‌ട്രീയമായ അനുസരണം ഇബാദത്തോ ശിര്‍ക്കോ ആവില്ലെന്ന്‌ സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം ഇതില്‍ നിന്ന്‌ മനസ്സിലാക്കാം.
സത്യപ്രബോധനം രാഷ്‌ട്രീയ വ്യവസ്ഥിതി മാറ്റത്തിനുള്ള ഉപാധിയാക്കാത്തവര്‍ യഥാര്‍ഥ മുസ്‌ലിമോ ഏകദൈവ വിശ്വാസിയോ ദീനില്‍ പ്രവേശിച്ചവനോ ആവില്ലെങ്കില്‍ നൂഹ്‌, ഇബ്‌റാഹീം, മൂസാ, ഈസാ (അലൈഹിമുസ്സലാം) എന്നീ പ്രവാചകന്മാരൊന്നും യഥാര്‍ഥ വിശ്വസികളോ സത്യദീനില്‍ ഉറച്ചുനിന്നവരോ അല്ലെന്ന്‌ കൂടി വാദിക്കേണ്ടിവരും. ദീന്‍ എന്നാല്‍ മതമല്ല, രാഷ്‌ട്രീയമാണെന്നും, ഇബാദത്ത്‌ എന്നാല്‍ ആരാധനയും പ്രാര്‍ഥനയുമല്ല വ്യവസ്ഥിതി മാറ്റത്തിനു വേണ്ടിയുള്ള ഊര്‍ജിത പ്രയത്‌നമാണെന്നും ഇസ്‌ലാമിക പ്രമാണങ്ങളിലൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ പറയുന്നവരില്‍ നിന്ന്‌ മാത്രമേ അല്ലാഹു ശഹാദത്തും നമസ്‌കാരവും മറ്റു സല്‍കര്‍മങ്ങളും സ്വീകരിക്കുകയുള്ളൂ എന്ന്‌ സയ്യിദ്‌ മൗദൂദിയോട്‌ അനുരാഗാത്മക ഭ്രമമുള്ളവരല്ലാതെ പ്രാമാണിക പണ്ഡിതന്മാരാരും അഭിപ്രായപ്പെട്ടിട്ടില്ല.
ഇത്രയും എഴുതയിത്‌ ഇസ്‌ലാമില്‍ രാഷ്‌ട്രീയമില്ല എന്ന്‌ സമര്‍ഥിക്കാനല്ല. ഇബാദത്തും ദീനുമൊക്കെ രാഷ്‌ട്രീയം തന്നെയാണ്‌ എന്ന ജല്‌പനത്തോടുള്ള വിയോജിപ്പ്‌ രേഖപ്പെടുത്താനാണ്‌. അല്ലാഹു ഏതൊരു സത്യവിശ്വാസിക്ക്‌ അധികാരം നല്‌കിയാലും അയാള്‍ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്ക്‌ വിരുദ്ധമാകാത്ത വിധത്തില്‍ ഭരണം നടത്താനും വിധി കല്‌പിക്കാനും ബാധ്യസ്ഥനാണ്‌. അല്ലാഹു ഹലാലാക്കിയത്‌ ഹറാമാക്കിക്കൊണ്ടോ മറിച്ചോ ഒരു മുസ്‌ലിം ഭരണാധികാരി നിയമം നിര്‍മിച്ചാല്‍ അയാള്‍ അല്ലാഹുവിന്റെ ശിക്ഷയ്‌ക്ക്‌ പാത്രമാകുമെന്നാണ്‌ വിവിധ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന്‌ മനസ്സിലാക്കാവുന്നത്‌. `ഇത്‌ രാഷ്‌ട്രീയമാണ്‌, ഇതില്‍ മതനിയമങ്ങളൊന്നും പരിഗണിക്കേണ്ടതില്ല' എന്ന്‌ വല്ലവനും വാദിക്കുകയാണെങ്കില്‍ അവന്‌ ഇസ്‌ലാമില്‍ സ്ഥാനമില്ല.    

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.